രണ്ടു രൂപവരെ വിലക്കുറവ്; കേരളത്തിൽ വ്യാജ ഡീസൽ വ്യാപകമാകുന്നു: വ
കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതും ഉപയോഗിക്കുന്ന വാഹനങ്ങളുടെയും യന്ത്രങ്ങളുടെയും എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ വ്യാജ ഡീസൽ കേരളത്തിലും സുലഭം.മുമ്ബ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയിരുന്ന വിൽപ്പന കേരളത്തിലേക്കും വ്യാപിപ്പിക്കുകയാണ്. ആദ്യപടിയായി മത്സ്യ ബന്ധന ബോട്ടുകൾക്കാണ് വിൽപ്പനക്കാർ വ്യാജ ഡീസൽ വിതരണം ചെയ്യുന്നത്.
ചില തീരദേശ ഡീസൽ പമ്ബുകൾ വഴിയും അനധികൃത യാർഡുകൾ വഴിയുമാണ് വ്യാജ ഡീസൽ വിറ്റു കൊണ്ടിരിക്കുന്നത്. തുച്ഛമായ വിലയുള്ള വ്യാജ ഡീസൽ, ഡീസൽ എന്ന പേരിൽ മാർക്കറ്റ് വിലയിൽ നിന്നും ഒന്നോ രണ്ടോ രൂപ കുറച്ചു മാത്രം വിറ്റ് കൊള്ള ലാഭമാണ് ഈ സംഘം നേടിക്കൊണ്ടിരിക്കുന്നത്.ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും വിൽപ്പന കേന്ദ്രങ്ങളിലും ‘ഓപ്പറേഷൻ ഫുവേഗോ മറീനോ’ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചു.
അമ്ബതിൽ പരം കേന്ദ്രങ്ങളിൽ നാനൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പൂർണ്ണമായും നികുതി വെട്ടിച്ച് നടത്തുന്ന ഈ ശൃംഖലയിൽപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന നടത്തുന്നത്. ഇത് വിറ്റ പമ്ബുകൾക്കും ഉപയോഗിച്ച ബോട്ടുടമകൾക്കും എതിരെയും അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.