നാലംഗ സംഘം മകനേയും സുഹൃത്തുക്കളെയും മർദിച്ചു; പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിൻ്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മർദനമേറ്റ യദു സായന്ത് പറഞ്ഞു. സന്തോഷിൻ്റെ മകനും സുഹൃത്തുക്കളും സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.പൊതുസ്ഥലത്ത് വെച്ചാണ് തങ്ങളെ മർദിച്ചതെന്ന് ഇവർ പറയുന്നു. സന്തോഷിൻ്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മർദിച്ചതെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ഫ്ലെക്‌സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മർദനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ഹെൽമെറ്റ് വെച്ച് മർദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ കുട്ടികളെ കാണുമ്പോൾ അവരുടെ മൂക്കിൽ നിന്നുൾപ്പെടെ ചോരയൊലിക്കുന്നുണ്ടായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളുടെ വസ്ത്രങ്ങളും വലിച്ചൂരിയിരുന്നു. നടന്നത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇത്തരം ആളുകൾ കുട്ടികളുടെ രാത്രി യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനാലാണ് കുട്ടികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ഇപ്പോൾ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.