സംസ്ഥാന പാതനവീകരണത്തിൽ അപാകതയെന്ന പരാതി; വിജിലൻസ് പരിശോധന നടത്തി
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാത നവീകരണത്തിൽ അപാകതയെന്ന പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. റോഡ് താഴ്ന്ന് താമരശ്ശേരി നഗരത്തിലാണ് പരിശോധന നടത്തിയത്. റിപ്പോർട്ട് ഉടൻ പൊതുമരാമത്ത് വകുപ്പിന് കൈമാറുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
200 കോടിയിലധികം രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാത നവീകരിച്ചത്. പ്രവൃത്തി കഴിഞ്ഞ് വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ റോഡിൽ പലയിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടു. അപകടങ്ങൾ പതിവായെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതോടെയാണ് താമരശ്ശേരി സ്വദേശിയാണ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ക്വാളിറ്റി കൺട്രോൾ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്.
താമരശ്ശേരിയിൽ നിന്ന് മുക്കം ഭാഗത്തേക്കുള്ള റോഡിലാണ് പലയിടത്തും താഴ്‌ച രൂപപ്പെട്ടത്.ഈ ഭാഗത്താണ് പൊതുമരാമത്ത് വിജിലൻസ് പരിശോധന നടത്തിയത്. റോഡിൽ നിന്ന് ഡ്രൈനേജിലേക്ക് വെള്ളമൊഴുകാൻ സംവിധാനമില്ലെന്ന മുക്കം സ്വദേശിയുടെ പരാതിയും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്. കെഎസ്ടിപി അസിസ്റ്റന്റ് എഞ്ചിനീയറെയും കരാർ കമ്പനി ഉദ്യോഗസ്ഥരെയും വിജിലൻസ് സംഘം വിളിച്ചുവരുത്തിയിരുന്നു.