46 ലക്ഷം കുടുംബങ്ങൾക്ക് കരുത്തായ ‘ശ്രീ’, സ്ത്രീശാക്തീകരണത്തിന്റെ കേരള മോഡൽ; കുടുംബശ്രീയ്ക്ക് ഇന്ന് 27 വയസ്
സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുൻപിൽ കേരളംവെച്ച മാതൃകയാണ് കുടുംബശ്രീ. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകൾക്ക് ശോഭിക്കാനും കുടുംബശ്രീ സഹായകമായി. കുടുംബശ്രീ രൂപീകരണത്തിൻ്റെ ഇരുപത്തി ഏഴാം വാർഷികം ആണിന്ന്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് ഉദ്ഘാടനം ചെയ്‌ത്. ദാരിദ്ര്യ നിർമാർജനമായിരുന്നു ആദ്യ വർഷങ്ങളിലെ പ്രധാന ലക്ഷ്യം. ത്രിതല പഞ്ചായത്ത് സംവിധാനത്തിൻ്റെ മാതൃകയിൽ സമൂഹത്തിന്റെ താഴേ തട്ടിലുള്ള വനിതകളെ ഒരുമിച്ചു കൂട്ടാനുള്ള പദ്ധതി വൻ വിജയമായി. ഓരോ പ്രദേശത്തെയും കുടുംബങ്ങളിൽ നിന്ന് 18 വയസ് പൂർത്തിയായ ഓരോ സ്ത്രീയെ വീതം ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ അംഗങ്ങൾ ഉള്ള അയൽക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാന ഘടകം. ഇത്തരം മൂന്ന് ലക്ഷത്തിലധികം അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം കുടുംബങ്ങൾ കുടുംബശ്രീയിൽ അംഗങ്ങളാണ്.
ഇതിനു മുകളിൽ എഡിഎസ്, സിഡിഎസ് എന്ന മേൽഘടകങ്ങളുമുണ്ട്. കേരളത്തിന്റെ സാമൂഹികഘടനയിൽ പ്രത്യക്ഷ മാറ്റങ്ങൾ വരുത്താൻ കുടുംബശ്രീക്കായി. സംരംഭങ്ങൾ ആരംഭിക്കാൻ സഹായം നൽകൽ മുതൽ നിയമ സഹായവും കൗൺസിലിംഗും സാംസ്കാരിക പ്രവർത്തനവുമെല്ലാമായി സമൂഹത്തിന്റെ നാനാ തുറകളിൽ സജീവമായി ഇടപെടുന്നു. സർക്കാർ പദ്ധതികളുടെ ഗുണം നേരിട്ട് താഴെ തട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങളിലും ഭാഗമാകുന്നു. സ്വയം പര്യാപ്തതത കൈവരിച്ച നിരവധി വനിതകളുടെ വിജയകഥകൾ കുടുംബശ്രീക്ക് പറയാനുണ്ട്. ന്യായ വിലക്ക് ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലുകൾ കേരളമെമ്പാടും തരംഗമായി. സർക്കാർ പദ്ധതികളിലെ ഔദ്യോഗിക ഏജൻസിയായി കുടുംബശ്രീയെ കഴിഞ്ഞേ മറ്റാരുമുണ്ടായുള്ളു. 2023 മുതലാണ് മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചത്