മലപ്പുറത്തെ കടുവ ആക്രമണം; കടുവക്കായുള്ള തിരച്ചിൽ നടത്താൻ മുത്തങ്ങയിൽ നിന്നും സംഘം പുറപ്പെട്ടു
മലപ്പുറം: കാളികാവിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരണപ്പെട്ട സംഭവത്തിൽ പ്രദേശത്ത് കടുവക്കായുള്ള തിരച്ചിൽ നടത്തുന്നതിനായി വയനാട് മുത്തങ്ങയിൽ നിന്നും കുങ്കിയാനകൾ ഉൾപ്പെടെഉള്ള സംഘം പുറപ്പെട്ടു. ഡോ.അരുൺ സഖറിയയും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.
നോർത്തേൺ റീജിയൺ സി.സി.എഫ് ഉമ ഐ.എഫ്.എസ്, മറ്റ് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര വന്യജീവി നിയമത്തിൻ്റെ സ്റ്റാൻ്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പ്രകാരം രൂപീകരിക്കുന്ന സമിതി ഉടൻ യോഗം ചേർന്ന് കടുവയെ മയക്കുവെടിവെക്കുന്നതും കൂടുവെച്ച് പിടികൂടുന്നതും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധി, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി പ്രതിനിധി, മൃഗഡോക്ടർ, പ്രദേശത്തെ എൻ.ജി.ഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി, ഡി.എഫ്.ഒ തുടങ്ങിയവരെ ഉൾപ്പെടുത്തി സംഭവസ്ഥലത്ത് രൂപീകരിക്കുന്ന ആറംഗ സമിതിയാണിത്. ഈ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിക്കും. പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടർനടപടികൾ സ്വീകരിക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.