കേണൽ സോഫിയ ഖുറേഷിയെ കുറിച്ചുള്ള പരാമർശം; മന്ത്രിക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി മധ്യപ്രദേശ് ഹൈക്കോടതി. മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വാർത്താസമ്മേളനങ്ങളിൽ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും സൈന്യത്തിന്റെ മുഖമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്കൊപ്പവും വാർത്താ സമ്മേളനങ്ങളിൽ ഇരുവരും പങ്കെടുത്തിരുന്നു. ഇത് എടുത്ത് പറഞ്ഞായിരുന്നു, വർഗീയവും സ്ത്രീവിരുദ്ധവുമായ പരാമർശം മന്ത്രി നടത്തിയത്.
മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്‌ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു സംഭവം. ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. അതിന് പകരം അവരുടെ സഹോദരിയെ ഞങ്ങൾ തിരിച്ചയച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തീവ്രവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. മോദിജി അവരുടെ തന്നെ സഹോദരിയെ പ്രതികാരം ചെയ്യാൻ തിരിച്ചയച്ചു.
നമുക്ക് അവരെ വിവസ്ത്രരാക്കാൻ കഴിഞ്ഞില്ല, അതിനാൽ അവരുടെ സമുദായത്തിൽ നിന്നുള്ള ഒരു മകളെ ഞങ്ങൾ അയച്ചു. നമ്മുടെ സമുദായത്തിലെ സഹോദരിമാരെ നിങ്ങൾ വിധവകളാക്കി, നിങ്ങളുടെ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരി തന്നെ നിങ്ങളെ വിവസ്ത്രരാക്കും. പ്രതികാരം ചെയ്യാൻ നിങ്ങളുടെ മതത്തിലെ തന്നെ പെൺമക്കളെ പാകിസ്ഥാനിലേക്ക് അയക്കാമെന്ന് മോദിജി തെളിയിച്ചു എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.