Event More NewsFeature NewsNewsPoliticsPopular NewsRecent News

അനധികൃത മരം മുറി: പ്രധാന വിവരങ്ങള്‍ ഫയലില്‍ ഇല്ല

കല്‍പറ്റ: അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ വനം ഓഫിസിലെ ഫയലില്‍ ഇല്ല. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഒആര്‍ 30/2007 നമ്പര്‍ കേസുമായി ബന്ധപ്പെട്ട ഫയലിലാണ് അനധികൃത മരംമുറി കാരണം സര്‍ക്കാരിനുണ്ടായ നഷ്ടം, തിട്ടപ്പെടുത്തിയ നഷ്ടം കക്ഷിയില്‍നിന്നു ഈടാക്കാനായോ തുടങ്ങിയ വിവരങ്ങളുടെ അഭാവം. മുന്‍ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ജോസഫ് മാത്യു വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയത്തില്‍നിന്നു നല്‍കിയ മറുപടിയാണു കേസ് ഫയലില്‍ പ്രധാന വിവരങ്ങള്‍ ഇല്ലെന്നു വ്യക്തമാക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉതകുന്ന റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഫയലില്‍ ലഭ്യമല്ലെന്നാണു ഡിഎഫ്ഒ ഓഫിസില്‍ നിന്നു അഡ്വ.ജോസഫ് മാത്യുവിനെ അറിയിച്ചത്.
അനധികൃതമായി മുറിച്ചതിനെ തുടര്‍ന്നു ഡിഎഫ്ഒ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയിരുന്നു. ഈ തടികള്‍ വിട്ടുകിട്ടുന്നതിന് സിഎംഎ 10/2014 നമ്പറായി കക്ഷി ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ നിലനില്‍ക്കേ തടികള്‍ ഒന്നര ലക്ഷം രൂപയുടെ ബോണ്ടില്‍ കക്ഷിയുടെ താൽക്കാലിക കസ്റ്റഡിയില്‍ കോടതി വിട്ടുകൊടുത്തു. വിശദമായ വാദം കേട്ടശേഷം കോടതി അപ്പീല്‍ തള്ളിയെങ്കിലും തടികള്‍ കസ്റ്റഡിയിലെടുക്കാന്‍ വനം അധികാരികള്‍ തയാറായില്ല. ഇതിനു കാരണം ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരിക്കേ 2022 മെയില്‍ അഡ്വ.ജോസഫ് മാത്യു മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസറോട് ആരാഞ്ഞിരുന്നു. തടികള്‍ നിലവില്‍ ഇല്ലെന്നാണു റേഞ്ച് ഓഫിസര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് ബോണ്ട് തുക കെട്ടിവയ്ക്കുന്നതിനു നടപടികള്‍ കക്ഷിക്കെതിരേ സ്വീകരിക്കണമെന്ന് റേഞ്ച് ഓഫിസര്‍ക്ക് ഗവ.പ്ലീഡര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബോണ്ട് സംഖ്യ വസൂലാക്കുന്നതിന് വനം വകുപ്പിന്റെ ഭാഗത്തു നീക്കം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് അഡ്വ.ജോസഫ് മാത്യു വിവരാവകാശ നിയമ പ്രകാരം മാര്‍ച്ച് 20ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസില്‍ അപേക്ഷ നല്‍കിയത്.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഒആര്‍ 30/2007 നമ്പര്‍ കേസില്‍ ഉള്‍പ്പെട്ട തടികള്‍ കക്ഷി ഈര്‍ന്ന് ഉരുപ്പടികളാക്കി ഉപയോഗിച്ചെന്നാണ് മനസിലാക്കുന്നതെന്ന് അഡ്വ.ജോസഫ് മാത്യു പറഞ്ഞു. മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു ഭൂമികളില്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ടും വനം അധികാരികളുടെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മുട്ടില്‍ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 01/2021 നമ്പര്‍ കേസില്‍ എറണാകുളത്തുനിന്നു കസ്റ്റഡിയിലെടുത്ത് സൗത്ത് വയനാട് ഡിഎഫ്ഒയുടെ കാര്യാലയവളപ്പില്‍ എത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ ഇതുവരെയും കണ്ടുകെട്ടല്‍ നടപടിക്ക് വിധേയമാക്കിയില്ല. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍ നിന്നു മുറിച്ചതിനെ തുടര്‍ന്ന് 2021 ജൂണില്‍ കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയ ഈട്ടിത്തടികളുടെ സംരക്ഷണത്തിന് കോടതി ഉത്തരവ് ഉണ്ടായിട്ടും വനം അധികൃതര്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അഡ്വ.ജോസഫ് മാത്യു കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *