തുടർഭരണം ലക്ഷ്യമിട്ട് ഇടത് സർക്കാർ; നാലാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് കാസർഗോഡ് തുടക്കമായി. വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. പിണറായി സർക്കാരിന്റെ ഭരണതുടർച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികൾക്കാണ് കാസർകോട് തുടക്കമായത്. ദേശീയ പാത വികസനമടക്കം സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം പ്രസംഗം നടത്തിയത്. കാസർകോട് നിന്ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് ഒട്ടെറെ കാരണങ്ങളുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാസർകോടിന് ഒരുപാട് പ്രത്യേകതകളുണ്ട്. ആദ്യ സർക്കാരിന് നേതൃത്വം നൽകിയ സഖാവ് ഇഎംഎസ് തെരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തിൽ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത്തരമൊരു സർക്കാരിന് നേതൃത്വം കൊടുത്ത ഇഎംഎസ് മത്സരിച്ച മണ്ണിൽ തന്നെ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കാൻ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. കേരളീയരാകെ ശപിച്ചുകൊണ്ടിരുന്ന ഒരു കാലത്തിന് അറുതിവരുത്തിയാണ് 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
20 00 க ഭരണസാരഥ്യമാണ് ജനങ്ങൾ എൽഡിഎഫിനെ ഏൽപ്പിച്ചത്. അത് ഈ നാടിനെ കാലോചിതമായി മാറ്റി തീർക്കണമെന്നും മറ്റു പ്രദേശങ്ങളിൽ ലഭിക്കുന്ന വികസനം ഇവിടെയും വേണമെന്നും ആഗ്രഹിച്ചാണ് ജനങ്ങൾ ഭരണം നൽകിയത്. ഇത്തരത്തിലുള്ള ഒരു ദൗത്യമാണ് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ ഏൽപ്പിച്ചത്. ആ ദൗത്യം നിറവേറ്റാൻ തുടങ്ങിയപ്പോൾ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. ഒട്ടെറെ പ്രകൃതി ദുരന്തങ്ങളും മാരകമായ പകർച്ച വ്യാധികളുമെല്ലാം പ്രതിസന്ധിയായി. ഇതെല്ലാം നാടിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും വിധമുള്ളതായിരുന്നു.
എന്നാൽ, അങ്ങനെ സംഭവിക്കാതെ നാം അതിനെയെല്ലാം അതിജീവിച്ചു. നിപ്പയും ഓഖി ചുഴലിക്കാറ്റും 2018ലെ മഹാപ്രളയവും 2019ലെ കാലവർഷക്കെടുതിയുമെല്ലാം അതിജീവിച്ചു വരുന്നതിനിടെയാണ് കോവിഡ് ആക്രമണം ഉണ്ടാകുന്നതെന്നും ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോയതെന്നും പിണറായി വിജയൻ പറഞ്ഞു. ദേശീയപാത നിർമാണം ഇപ്പോൾ പൂർത്തിയാകും. ഉദ്ഘാടനം കഴിഞ്ഞാൽ യാത്ര കൂടുതൽ സുഗമമാകും. 2016ലെ സർക്കാർ തന്നെ 2021ൽ തുടർന്നതിനാലാണ് ഇന്ന് ദേശീയ പാത വികസനം യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം, ദുരന്തങ്ങളിലും മഹാമാരികളിലും ഒരു ഘട്ടത്തിലും കേരളത്തിന് കേന്ദ്ര സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലഭിക്കുന്ന സഹായം തന്നെ തടയുന്ന നിലയുണ്ടായി. കേരളം തകരട്ടെയെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിച്ചെങ്കിലും രാജ്യത്തിന് മുന്നിൽ നമ്പർ വൺ എന്ന അവാർഡുകൾ കേന്ദ്രത്തിന് തന്നെ നൽകേണ്ടി വന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.