പുഞ്ചിരിമട്ടം ദുരന്തം :വാഴവറ്റയിൽ മാനന്തവാടിരൂപത നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിത കുടുംബങ്ങള്‍ക്ക് മാനന്തവാടി രൂപത നിർമിച്ചുനല്‍കുന്ന വീടുകളുടെ അടിസ്ഥാനശില വെഞ്ചരിപ്പുകർമം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വാഴവറ്റ സെന്‍റ് സെബാസ്റ്റ്യൻസ് എല്‍പി സ്കൂളില്‍ ബിഷപ് മാർ ജോസ് പൊരുന്നേടം നിർവഹിക്കും.
ഇതോടുനുബന്ധിച്ചു ചേരുന്ന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അധ്യക്ഷത വഹിക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തന റിപ്പോർട്ട് വയനാട് സോഷ്യല്‍ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തില്‍ അവതരിപ്പിക്കും. ഭവന പദ്ധതി ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ഉടമാവകാശ രേഖ ടി. സിദ്ദിഖ് എംഎല്‍എ കൈമാറും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ, മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി ബാബു, മുട്ടില്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ പി.എം. സന്തോഷ്കുമാർ, കെ.എസ്. സുമ, കേരള സോഷ്യല്‍ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കല്‍, എറണാകുളം വെല്‍ഫെയർ സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് കോലത്തുവള്ളില്‍, വാഴവറ്റ സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അനില്‍ മുഞ്ഞനാട്ട്, കല്‍പ്പറ്റ ഫൊറോന വികാരി ഫാ. ജോഷി പെരിയപ്പുറം, ചൂരല്‍മല സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിബിൻ വട്ടുകുളത്തില്‍, ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കല്‍, പാക്കം പള്ളി വികാരി ഫാ. ജെയ്സണ്‍ കളത്തിപ്പറന്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയില്‍, ഫെഡറല്‍ ബാങ്ക് റിട്ട.ഫോറം സെക്രട്ടറി പോള്‍ മുണ്ടാടൻ എന്നിവർ പ്രസംഗിക്കും. രൂപത വികാരി ജനറാള്‍ മോണ്‍.പോള്‍ മുണ്ടോളിക്കല്‍ സ്വാഗതവും പുനരധിവാസ കമ്മിറ്റി വൈസ് ചെയർമാൻ സെബാസ്റ്റ്യൻ പാലംപറന്പില്‍ നന്ദിയും പറയും.
ദുരന്തബാധിതർക്ക് 50 വീടുകളാണ് മാനന്തവാടി രൂപത നിർമിക്കുന്നത്. ഇതില്‍ 38 എണ്ണം വാഴവറ്റയിലാണ്. രൂപത വിലയ്ക്കുവാങ്ങിയ 3.5 ഏക്കറിലാണു ഭവന പദ്ധതി നടപ്പാക്കുന്നത്. അഞ്ച് മുതല്‍ 15 വരെ സെന്‍റ് ഭൂമിയും വീടുമാണു കുടുംബങ്ങള്‍ക്കു ലഭ്യമാക്കുക. അംഗങ്ങളുടെ എണ്ണം കണക്കിലെടുത്ത് മൂന്നും രണ്ടും കിടപ്പുമുറികളുള്ള വീടുകളാണു നിർമിച്ചു കൈമാറുക. ഭവന പദ്ധതി ആറു മാസത്തിനകം പൂർത്തിയാക്കാനാണ് രൂപത നേതൃത്വത്തിന്‍റെ തീരുമാനം. ഓരോ വീട്ടിലും വൈദ്യുതി, വെള്ളം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. തൊഴില്‍ പരിശീലന കേന്ദ്രം, മാർക്കറ്റ്, കുട്ടികളുടെ വിനോദത്തിനുള്ള പൊതു ഇടം തുടങ്ങിയവ പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടാകും.