ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ നിയമവിരുദ്ധ വിവാഹബന്ധം വേർപെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. ഒന്നരവർഷംമുമ്പാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ സൗന്ദര്യമില്ല എന്ന് പറഞ്ഞ് പീഡനം തുടങ്ങിയെന്ന് യുവതി പറഞ്ഞു.
ഗർഭിണിയായിരിക്കെ തലകറങ്ങി വീണപ്പോൾ മാരകരോഗങ്ങൾ ഉണ്ടെന്നു പറഞ്ഞു വീട്ടിലേക്ക് മടക്കി വിട്ടു. കുഞ്ഞ് പിറന്നിട്ടു പോലും ഭർത്താവ് തിരിഞ്ഞുനോക്കിയില്ല.
പതിനൊന്നുമാസത്തിനുശേഷം കഴിഞ്ഞദിവസം പിതാവിനെ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വീരാൻകുട്ടി പറഞ്ഞു. വിവാഹ സമ്മാനമായി നൽകിയ 30 പവൻ സ്വർണം വീരാൻകുട്ടിയും കുടുംബവും കൈകലാക്കിയെന്നും യുവതിയുടെ പരാതിയിയിലുണ്ട്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് ഭർത്താവ് വീരാൻ കുട്ടിക്കെതിരെ യുവതി പരാതി നൽകിയിരുന്നത്.