ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാജോർജ്
തിരുവനന്തപുരം:ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ഡൽഹി യാത്രയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാജോർജ്. ഒരാഴ്ച്‌ചയ്ക്കുള്ളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയെ കാണും എന്നാണ് പറഞ്ഞത്. ഡൽഹി യാത്രയ്ക്ക് മറ്റു ലക്ഷ്യങ്ങൾ കൂടി ഉണ്ടായിരുന്നു. ആശമാരുടെ വിഷയം ഉന്നയിച്ച ആദ്യമായല്ല കേന്ദ്രമന്ത്രിയെ കാണുന്നതെന്നും വീണാ ജോർജ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
മാധ്യമങ്ങൾ വ്യാജ പ്രചരണം നടത്തുന്നുവെന്നും അർദ്ധരാത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറുപ്പിൽ മന്ത്രി വിശദീകരിക്കുന്നു.
മന്ത്രി വീണാ ജോർജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാത്രി വൈകി. ഇന്ന് ചില മാധ്യമങ്ങളും ചില മാധ്യമ പ്രവർത്തകരും നടത്തിയ ഹീനമായ മാധ്യമ പ്രവർത്തനത്തെക്കുറിച്ച് പലരും എന്നോട് പറയുകയുണ്ടായി.
“മന്ത്രിയുടെ ഡൽഹി യാത്ര ആശമാർക്ക് വേണ്ടിയോ. മന്ത്രിയുടെ യാത്ര തട്ടിപ്പോ… മന്ത്രിയുടേത് പ്രഹസനമോ…”
ചർച്ചകൾ നടത്തി ചിലർ വല്ലാതെ നിർവൃതി അടഞ്ഞുവെന്നും അറിഞ്ഞു.
- എന്റെ ഡൽഹി യാത്രയുടെ ഉദ്ദേശങ്ങളെക്കുറിച്ചോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചോ ഒരു മാധ്യമത്തോടും ഞാൻ സംസാരിച്ചിട്ടില്ല. ആരും എന്നോട് ചോദിച്ചിട്ടുമില്ല.
- ഞാൻ ഇന്നലെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ‘ഒരാഴ്‌ചക്കുള്ളിൽ’ നേരിട്ട് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണും എന്നാണ്. ഇന്ന് ഡൽഹിയിൽ വച്ചും ഞാൻ പറഞ്ഞതും ഇന്ന് കാണാൻ അപ്പോയ്മെന്റ്റ് ലഭിച്ചില്ലെങ്കിൽ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സൗകര്യം എപ്പോഴെന്നറിയിച്ചാൽ അപ്പോൾ വന്ന് കാണും എന്നുള്ളതാണ്.
- ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല ഞാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ വന്ന് കാണുന്നത്. 6 മാസം മുമ്പ് ഞാൻ കേന്ദ്ര മന്ത്രിയെ കണ്ടപ്പോൾ ആശമാരുടെ വിഷയങ്ങൾ ചർച്ച ചെയ്‌തതിനെ കുറിച്ച് ഞാൻ പറയുന്നത് യൂട്യൂബിൽ ഉണ്ട്.
- 4. 12.03.2025ന് ഞങ്ങളുടെ ഡൽഹി യാത്രയെക്കുറിച്ച് സ്‌പീക്കർ നിയമസഭയിൽ പറയുന്നതിന്റെ വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നു. ബഹു. മുഖ്യമന്ത്രി 2023 ജൂണിൽ നടത്തിയ ക്യൂബൻ സന്ദർശനത്തിന്റെ തുടർച്ചയാണിത്. ആരോഗ്യ മേഖലയിൽ കാൻസർ വാക്‌സിൻ ഉൾപ്പെടെ വികസിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഈ സഹകരണം.
- എന്റെ യാത്രയുടെ രണ്ട് ലക്ഷ്യങ്ങളെക്കുറിച്ച് കേരള ഹൗസിൽ വച്ച് ഞാൻ തന്നെയാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. ആ രണ്ട് ഉദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും, ക്യൂബയുമായുള്ള ചർച്ചയുമാണ്.
- ഒരു കേന്ദ്ര സ്‌കീമിലെ പ്രവർത്തകർ സമരം നടത്തുന്നതിന്റെ്റെ പശ്ചാത്തലത്തിൽ നിൽക്കുമ്പോൾ ഒരു സംസ്ഥാന മന്ത്രി ഡൽഹിയിലെത്തുമ്പോൾ കേന്ദ്ര മന്ത്രിയെ കാണാൻ അനുവാദം തേടുന്നതാണോ തെറ്റ്? അതോ അത് നൽകാതിരിക്കുന്നതാണോ?
ഇത് മാധ്യമ പ്രവർത്തനമാണോ? അധമ പ്രവർത്തനമാണോ?
ഇവർ സത്യത്തെ മൂടി വയ്ക്കുന്നത് ആർക്ക് വേണ്ടിയായിരിക്കും?
ഇങ്ങനെ ഇവരിൽ ചിലർ നടത്തുന്ന വ്യാജ പ്രചരണങ്ങൾ ആരെ സംരക്ഷിക്കാനായിരിക്കും?
അസത്യ പ്രചരണത്തിന് പിന്നിലെ ഇവരുടെ ലക്ഷ്യങ്ങൾ എന്തായിരിക്കും?