Feature NewsNewsPopular NewsRecent Newsകേരളം

സർക്കാരിന് വൻ തിരിച്ചടി; മുനമ്പം ജൂഡീഷ്യൽ കമ്മീഷൻ നിയമനം ഹൈക്കോടതി റദാക്കി

മുനമ്പം ഭൂമി പ്രശ്‌നത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യൽ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ വിധി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ വിവേചനാധികാരമുണ്ട്. എന്നാൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ സിവിൽ കോടതികൾ കണ്ടെത്തിയിട്ടുള്ളതാണ്. ഒപ്പം വഖഫ് ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന കേസുമാണ്. വഖഫ് ഭൂമിയിൽ വഖഫ് ബോർഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിൽ ബാഹ്യ ഇടപെടൽ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ സർക്കാർ നിയമപരമായ സാധുത പരിശോധിച്ചില്ല. സർക്കാർ യാന്ത്രികമായി പ്രവർത്തിച്ചു. ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിൽ പൊതുജന താൽപര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് മുനമ്പം ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയോഗിച്ചിരുന്നത്.

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം നിയമപരമല്ലെന്നാണ് ഹർജിക്കാരായ വഖഫ് സംരക്ഷണവേദി വാദിച്ചത്. സിവിൽ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്‌തുതകൾക്ക് വിരുദ്ധമായി, വസ്‌തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികൾ കണ്ടെത്തിയതാണെന്നും ഹർജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷന് സാധാരണ ജുഡീഷ്യൽ കമ്മീഷന്റെ അധികാരങ്ങളില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *